Thursday, October 13, 2016

യുദ്ധവെറിയും വിദ്വേഷവും
പ്രോത്സാഹിപ്പിക്കുന്നതിനെ
ചെറു ക്കുക


ഉറി യിലും പത്താൻകോട്ടിലും നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇൻഡ്യാ ഗവൺമെൻറ് നടത്തിയതായി പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യാക്രമണം രാജ്യത്തിനകത്ത് വർഗ്ഗീയ വിദ്വേഷവും അഭിപ്രായ പ്രകടനങ്ങൾക്കെതിരെ സെൻസർഷിപ്പിനുള്ള മുറവിളികളും പ്രോൽസാഹിപ്പിക്കുന്ന സ്ഥിതി സംജാതമായിരിക്കുന്നു. അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവുമായ ഒരു പ്രവണതയാണ് രാജ്യത്തിനുള്ളിൽ ബി ജെ പി സർക്കാരും സംഘപരിവാറും ചേർന്ന് വളർത്തികൊണ്ടുവരുന്നത്.
സർക്കാർ കുനിയാൻ പറയുമ്പോൾ മുട്ടിൽ ഇഴയുന്ന മാദ്ധ്യമങ്ങൾ ഇന്ന് സ്വയം സെൻസർഷിപ്‌ ഏർപ്പെടുത്തിയിരിക്കുകയാണ്. സർക്കാരിനെ വിമർശിക്കുന്ന എന്തും 'ദേശ താൽപര്യ'ത്തിന്റെ പേരിൽ   മാദ്ധ്യമങ്ങൾ തമസ്കരിക്കാൻ ശ്രമിക്കുകയാണ്.ഈയ്യിടെ നടന്ന 'സർജിക്കൽ സ്ട്രൈക്ക്' സംബന്ധിച്ച് അവകാശവാദങ്ങൾ നടത്തുമ്പോൾ സർക്കാർ പക്ഷത്ത് സുതാര്യതയുടെ അഭാവമോ ,അതിൽനിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സ്പഷ്ടമായ  ശ്രമങ്ങളോ ഒന്നും മാദ്ധ്യമങ്ങൾ കണ്ടതായി ഭാവിക്കുന്നുപോലുമില്ല.
 വിമർശകരെ മസിൽ കാട്ടി ഭയപ്പെടുത്താനുള്ള മോദി സർക്കാരിന്റെ നീക്കങ്ങളെ പതിന്മടങ്ങു പൊലിപ്പിച്ചുകൊണ്ട് കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ അപായകരമായ ഒരു യുദ്ധക്കളിയിലെ മുൻനിരക്കളിക്കാരായി മാറിയിരിക്കുന്നു .  പാകിസ്ഥാനിൽനിന്നു വരുന്ന കലാസാംസ്കാരിക പ്രവർത്തകർ അവരുടെ സർക്കാരിനെ പരസ്യമായി തള്ളിപ്പറയാൻ തയ്യാറല്ലാത്തപക്ഷം  ഇന്ത്യക്കാർ അവരുടെ പരിപാടി ബഹിഷ്കരിക്കണമെന്ന് പറയുന്ന ഇതേ മാദ്ധ്യമങ്ങൾ ഇൻഡ്യാ ഗവണ്മെന്റിന്റെ യുദ്ധവെറിയെയും അസഹിഷ്ണുതയെയും  പരസ്യമായി വിമർശിച്ചുപോന്നിട്ടുള്ള ഇന്ത്യയിലെ സാംസ്കാരിക-കലാ പ്രവർത്തകരെ 'രാജ്യദ്രോഹികൾ' എന്ന് വിളിച്ചാക്ഷേപിച്ചു  എന്നത് ഒരു വിരോധാഭാസമാണ്.
ഇൻഡ്യാ വിഭജനം പ്രമേയമാക്കുന്ന  ഗരം ഹവാ എന്ന കരുത്തുറ്റ സിനിമയുടെ  സംവിധാനം നിർവഹിച്ച എം എസ് സത്യു വിനെതിരെ ഒരു സംഘ് പരിവാർ സംഘടനയുടെ നേതൃത്വത്തിൽ ഇൻഡോറിൽ അടുത്തയിടെ ആക്രമണം ഉണ്ടായി.  പാക്കിസ്ഥാനി ആർട്ടിസ്റ്റുകളെ  ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തിനെതിരെ പ്രതികരിച്ചതും ഇൻഡോ -പാക് സൗഹാർദ്ദത്തിനു അനുകൂലമായി സംസാരിച്ചതും ആണ് അക്രമികളെ പ്രകോപിപ്പിച്ചത്.
ഇന്ത്യയിലെയോ പാക്കിസ്ഥാനിലെയോ സാംസ്കാരിക പ്രവർത്തകരുടെ മേലെ കുതിര കേറുന്നതിനെ വിളിക്കേണ്ടത്  രാജ്യസ്നേഹമല്ല , അതിന്റെ പേര് 'ജിംഗോയിസം' എന്നാണ് . സാർവത്രികമായ യുദ്ധവെറിയുടെ  നടുവിലും  സമാധാനത്തിന്റെ പക്ഷത്തുനിലകൊള്ളുകയും യുദ്ധത്തിനെതിരെ   നിലപാടെടുക്കുകയും ചെയ്തവരാണ് ഏതൊരു രാജ്യത്തിലെയും ഏറ്റവും ധൈര്യശാലികളായ പൗരന്മാർ .
  സ്വന്തം സൈനികത്താവളങ്ങൾ സുരക്ഷിതമാക്കുന്നതിൽ  പത്താൻ കോട്ടിലെയും ഉറിയിലേയും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ എൻ ഡി എ സർക്കാർ ഇനിയും തയ്യാറായിട്ടില്ല.  അതിനിടെ , രാജസ്ഥാനിലെ ബി ജെ പി മുഖ്യമന്ത്രി ഇൻഡോ- പാക്കിസ്ഥാൻ അതിർത്തിയിൽ 21 ബ്രാഹ്മണരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു "രാഷ്ട്ര രക്ഷാ യജ്ഞം" നടത്തി !  ബ്രാഹ്മണിക്കൽ ആയ ഒരു അനുഷ്ഠാന കർമ്മം 'ദേശ രക്ഷ'യ്ക്ക് വേണ്ടി സംഘടിപ്പിക്കുക വഴി ബ്രാഹ്മണ മൂല്യവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കെട്ടിപ്പടുത്തു കൊണ്ടിരിക്കുന്ന ഒരു 'ഹിന്ദുരാഷ്ട്ര'മാണ് ഈ രാജ്യം എന്ന  സന്ദേശമാണ് ഭരണ കക്ഷിയും കൂട്ടാളികളും ലോകത്തിനു നൽകാൻ ശ്രമിക്കുന്നത്. ആധുനികതയെക്കുറിച്ചും വികസനത്തെക്കുറിച്ചും ഉള്ള ഇന്ത്യയുടെ അവകാശവാദങ്ങളെ അപഹാസ്യമാം വിധം തുറന്നുകാട്ടുകയാണ് ഇത്തരമൊരു അനുഷ്ഠാനത്തിലൂടെ അവർ ചെയ്യുന്നത്.
സർക്കാർ തന്നെ സ്പോൺസർ ചെയ്യുന്ന ജിംഗോയിസം കൊണ്ട്  രാജ്യത്തിനകത്ത് പ്രതിലോമ രാഷ്ട്രീയത്തെ വളർത്താനും ശക്തിപ്പെടുത്താനും ആണ് പ്രാഥമികമായും ഉദ്ദേശിക്കപ്പെടുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങൾ ഇതിനകം തന്നെ വേണ്ടത്ര ദൃശ്യമായിട്ടുണ്ട് .പാക് വിരുദ്ധ വിദ്വേഷ പ്രചാരണങ്ങൾ  യഥാർഥത്തിൽ അവയുടെ ആക്രമണ ലക്ഷ്യമാക്കുന്നത് ഇന്ത്യൻ മുസ്ലീങ്ങളെയാണ് .പാക്കിസ്ഥാനി ആർട്ടിസ്റ്റുകൾക്കെതിരെ ബഹിഷ്കരണം എന്ന മുദ്രാവാക്യം പ്രചാരം നേടുന്നതിന് മുൻപേ തന്നെ മുസഫർ നഗറിൽ ഒരു രാമായണ കഥയുടെ ആവിഷ്കരണത്തിൽ  (രാം ലീല ) വേഷമിടുന്നതിനെതിരെ  ഇന്ത്യയിലെ പ്രശസ്ത അഭിനേതാവായ നവാസുദ്ദിൻ സിദ്ദിഖ്വിയ്ക്ക് സംഘ പരിവാറിൽ നിന്നും വിലക്ക് ഉണ്ടായിരുന്നു .  ഈ വർഷത്തിലെ വിജയദശമി ആഘോഷങ്ങൾ 'പ്രത്യേകതയുള്ളതായിരിക്കണം' എന്ന് മോദി നിർദ്ദേശിച്ചപ്പോൾ അതുകൊണ്ടു അർഥമാക്കിയത് ഇതിഹാസത്തിലെ രാമൻ രാവണന്റെ മേൽ നേടുന്ന വിജയത്തിന് സമാനമായി പാക്കിസ്ഥാന്റെ മേലെ ഇന്ത്യയുടെ വിജയം ആഘോഷിക്കണം എന്നാവാം.
 ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി അവതരിപ്പിക്കാനുള്ള സംഘ പരിവാർ നീക്കങ്ങളുടെ കൂട്ടത്തിൽ, അടുത്ത കാലത്ത് ഉണ്ടായ മറ്റൊരു സംഭവം പ്രത്യേകം ശ്രദ്ധേയമാണ്. ഒരു വർഷം മുൻപ് ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിലെ പ്രതിയും വിചാരണ ത്തടവുകാരനുമായ ഒരാൾ  ജുഡീഷ്യൽ  കസ്റ്റഡിയിൽ വെച്ചു മരണപ്പെട്ടപ്പോൾ അയാളുടെ ശവ സംസ്കാരത്തെ സംഘ പരിവാർ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കുകയും, മൃതശരീരം ദേശീയ പതാക കൊണ്ട് പുതപ്പിക്കുകയും ചെയ്തു.  ഇന്ത്യൻ സേനയിലെ അംഗങ്ങൾ മരണപ്പെടുമ്പോൾ  മാത്രമേ  കീഴ്വഴക്കം അനുസരിച്ചുള്ള ഇത്തരമൊരു ബഹുമതി ശവസംസ്കാരത്തിൽ നൽകാറുള്ളൂ. പക്ഷേ  വീട്ടിൽ ബീഫ് ഉണ്ടാക്കി എന്നാരോപിച്ചു മുഹമ്മദ് അഖ് ലാഖിനെ തല്ലിക്കൊന്ന ആൾക്കൂട്ടത്തിലെ അംഗം എന്ന നിലയിൽ നിയമത്തിന്റെ  പിടിയിലായ  പ്രതിയ്ക്ക് ഇത്തരം അപൂർവ്വമായ ഒരു മരണാനന്തര ബഹുമതി നൽകാൻ രാഷ്ട്രീയ നേതാക്കൾ രംഗത്ത് വന്നു എന്നുമാത്രമല്ല , മുസ്ലീങ്ങളെ  ആക്ഷേപിക്കുകയും അവർക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്യുന്ന പ്രസംഗങ്ങൾ അവരിൽനിന്നു ഉണ്ടാവുകയും ചെയ്തു. ഒരു മുസൽമാനെ വളഞ്ഞു കൊലചെയ്ത ആൾക്കൂട്ടത്തിന്റെ പ്രവൃത്തിയെ  'രാജ്യസ്നേഹ' ത്തിന്റെ മികച്ച ഉദാഹരണമായി വർഗീയ ഫാസിസ്റ്റു ശക്തികൾ ഉയർത്തിക്കാട്ടുകയാണ് എന്ന് ഇതിൽനിന്നും വ്യക്തമാകുന്നു. ഒരു ഇന്ത്യൻ പട്ടാളക്കാരന്റെ മകൻ കൂടിയായിരുന്ന മുസ്ലിമിനെ  വളഞ്ഞു കൊലചെയ്തവരിലൊരാളായി ആരോപിതനായ  വ്യക്തിയുടെ മൃത ദേഹത്തിലും മരണപ്പെടുന്ന സൈനികരുടെ ദേഹത്തും ഒരു പോലെ ദേശീയ പതാക പുതപ്പിച്ചു 'രാജ്യ സ്നേഹം' കാട്ടുന്നതിലെ വിരോധാഭാസം അവർക്ക് പ്രശ്നമില്ല.  
യുദ്ധവെറി പ്രോത്സാഹിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുന്നതിന്ന് പകരം,  കോൺഗ്രസ്സും പ്രതിപക്ഷവും ഭരണ കക്ഷിയുമായി മത്സരിക്കുന്ന കാഴ്ചയാണ് അടുത്തകാലത്ത് നമ്മൾ കാണുന്നത്. മോദി സർക്കാർ സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന് അവകാശപ്പെട്ടപ്പോൾ തങ്ങളുടെ ഭരണകാലത്തും അതുപോലുള്ള 'സ്ട്രൈക്ക്' കൾ പാക്കിസ്ഥാനെതിരെ  നടത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസ് അവകാശവാദമുന്നയിച്ചത്. പാക്കിസ്ഥാനി സൈന്യം നടത്തിയ ഒരാക്രമണത്തിന് മറുപടിയായി 2011 ൽ അതിർത്തി കടന്നു ഇന്ത്യൻ സേന തിരിച്ചടിച്ചിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ ഒരു വർത്തമാനപത്രം പ്രസിദ്ധീകരിച്ചു. സൈനിക പ്രവർത്തനങ്ങൾക്ക്  നിയന്ത്രണം നിർദ്ദേശിക്കുന്ന ജനീവ അന്താരാഷ്‌ട്ര ഉടമ്പടികളും മറ്റ് ധാരണകളുമെല്ലാം കാറ്റിൽ പറത്തുന്ന രീതിയാണ്  ഈ ആക്രമണങ്ങളും പ്രത്യാക്രമണങ്ങലും സംബന്ധിച്ച അവകാശവാദങ്ങളിൽ കണ്ടത്. ഇൻഡ്യയിലേയും പാക്കിസ്ഥാനിലേയും ഏതാനും സേനാംഗങ്ങളുടെ തലകൾ അറുക്കപ്പെടുകയും ഇരു പക്ഷവും അവയെ 'ട്രോഫി'കളായി കൊണ്ടുപോയി അതാത് രാജ്യങ്ങളിലെ സൈനിക മേലധികാരികളുടെ  പക്കൽ എത്തിച്ച ശേഷം യുദ്ധകുറ്റങ്ങൾക്കുള്ള തെളിവായി പിന്നീട് കണ്ടെത്തപ്പെടാതിരിക്കാൻ അധികാരികളുടെ നിർദ്ദേശപ്രകാരം നശിപ്പിക്കപ്പെടുകയുമാണ് ഉണ്ടായത്.  'ഞങ്ങളുടെ പേരിൽ ഇത് വേണ്ടാ'  എന്നും, ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ 'ദേശാഭിമാന'ത്തെ ഉത്തേജിപ്പിക്കാനുള്ള  സ്രോതസ്സായി  ഇതുപോലുള്ള കൊടിയ യുദ്ധ കുറ്റങ്ങളും  അതിക്രമങ്ങളും ഉപയോഗിക്കരുതെന്നും  ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും പൗരന്മാർ ഉറച്ച ശബ്ദത്തിൽ പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. യുദ്ധവെറി യിൽ നിന്നും വിദ്വേഷത്തിൽ നിന്നും ഭീകര പ്രവർത്തനങ്ങളിൽ നിന്നും ഒരേ സമയം സ്വാതന്ത്ര്യം നേടുന്ന ശാശ്വതമായ സമാധാനമാണ് തെക്കനേഷ്യയിലെ അയൽ രാജ്യങ്ങൾക്കിടയിൽ ഇന്ന് ഏറ്റവും ആവശ്യം. അതുമാത്രമായിരിക്കണം  ഈ രാജ്യങ്ങളോരോന്നിലേയും ദേശീയ അന്തസ്സിന്റെ യഥാർഥ ഉറവിടം.
ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളും മാദ്ധ്യമങ്ങളും നിരുത്തരവാദപരമായി  കെട്ടഴിച്ചുവിടുന്ന യുദ്ധവെറിയ്ക്കെതിരെ രോഷമുള്ളവരാണ് പഞ്ചാബിലെ അതിർത്തി ഗ്രാമങ്ങൾ .  യുദ്ധവിപത്തിന്റെ  പേരിൽ  ഈ പ്രദേശത്ത് നിന്നും ഒഴിപ്പിക്കൽ ഭീഷണിയിലായ  ഗ്രാമീണരുടെയെണ്ണം 15  ലക്ഷത്തോളം വരും. എന്നാൽ , പിന്നീട് വ്യക്തമായത്  അവരെ ഒഴിപ്പിച്ചത് അതിർത്തി രക്ഷാ സേനയുടെ ആവശ്യപ്രകാരമായിരുന്നില്ല എന്നാണ് .  ഒന്നുകിൽ അകാലി -ബി ജെ പി സഖ്യം ഭരിക്കുന്ന പഞ്ചാബിലെ സംസ്ഥാന ഭരണകൂടമോ അല്ലെങ്കിൽ കേന്ദ്ര ആഭ്യന്തര വകുപ്പോ ആയിരിക്കണം ഈ നീക്കത്തിന്  പിന്നിൽ എന്നും, ,സുരക്ഷാ പ്രശ്നങ്ങളെക്കാൾ ഏറെ അതിന്നു പ്രേരകമായത് രാഷ്ട്രീയ നേട്ടങ്ങളുടെ ചില കണക്കുകൂട്ടലുകൾ ആയിരിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട് .  എന്നാൽ, ഗ്രാമീണ കർഷകർ കഠിനാദ്ധ്വാനത്തിലൂടെ ഉൽപ്പാദിപ്പിച്ച  വിളകൾ നഷ്ടപ്പെടുന്ന സാഹചര്യം മൂലം പൊന്തിവന്ന അഭൂതപൂർവ്വമായ  ജനരോഷത്തിന് മുന്നിൽ ഈ ഒഴിപ്പിക്കൽ നീക്കത്തിൽ നിന്നും അധികാരികൾക്ക് പിന്തിരിയേണ്ടിവന്നു .
 തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഉത്തർ പ്രദേശിൽ ' സർജ്ജിക്കൽ  സ്ട്രൈക്ക് ' വോട്ടാക്കിമാറ്റാനുള്ള ബി ജെ പി യുടെ ശ്രമങ്ങൾ ഇപ്പോൾത്തന്നെ പ്രകടമാണ്. കേന്ദ്ര സർക്കാരിന്റെ  പരാജയങ്ങൾ മറച്ചു വെക്കാൻ ബി ജെ പി യുദ്ധവെറി പ്രചരിപ്പിച്ചു പുകമറയുണ്ടാക്കിയിരിക്കുമ്പോൾ  അങ്ങനെ രക്ഷപ്പെടാൻ തല്പര കക്ഷികളെ ഒരിയ്ക്കലും അനുവദിച്ചുകൂടാ.  വിലക്കയറ്റം നിയന്ത്രിക്കൽ, തൊഴിലവസരങ്ങൾ ഉണ്ടാക്കൽ, കർഷകർക്ക് ആശ്വാസം നൽകുന്ന നടപടികൾ സ്വീകരിച്ചു നടപ്പാക്കൽ എന്നിവ തൊട്ടു സൈനികത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കൽ വരെയുള്ള ഓരോ കാര്യത്തിലും തികഞ്ഞ പരാജയമായ മോദി സർക്കാർ ജനങ്ങൾക്ക് നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പൂർണ്ണമായും ലംഘിച്ചിരിക്കുകയാണ്. അതേ  സമയം, 'പശു സംരക്ഷണത്തിന്റെ' പേരിലും മറ്റും ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കുമെതിരെ നടക്കുന്ന ഹീനമായ കുറ്റകൃത്യങ്ങളേയും ഹിംസകളേയും വെച്ച് പൊറുപ്പിക്കുകയും മാപ്പാക്കുകയും ചെയ്യുന്ന  മോദി സർക്കാർ ഇത്തരം സംഭവങ്ങളിൽ പ്രതിസ്ഥാനത്ത് തന്നെയാണ് കരുതേണ്ടിവരും .  സൈനികർക്ക്  ജീവൻ നഷ്ടപ്പെടുമ്പോൾ അതിൽ വിലപിച്ചു  രാഷ്ട്രീയം കളിക്കുന്ന മോദി ഗവൺമെന്റ്, അംഗവൈകല്യങ്ങൾ ബാധിച്ച സേനാംഗങ്ങൾക്ക്  അർഹമായ പെൻഷനുള്ള ആവശ്യം പോലും നിരാകരിച്ചു അതിന്റെ നിരങ്കുശതയും ധാർഷ്ഠയവും തെളിയിച്ചിരിക്കുകയാണ്; ഡിസേബിലിറ്റി പെൻഷന്റെ കാര്യത്തിൽ  ജവാന്മാരെയും ഓഫീസർമാരെയും ഒരേ പോലെ  പരിഗണിക്കുക, കൂടുതൽ വിഭാഗങ്ങളെ  ഉൾപ്പെടുത്തി അതിന്റെ കവറേജ് വിപുലമാക്കുക എന്നീയാവശ്യങ്ങൾ സൈനികരുടെ ഭാഗത്ത് നിന്ന് ഉണ്ടായപ്പോൾ അതിനെ നിരാകരിക്കുക  മാത്രമല്ല, 'സർജിക്കൽ സ്ട്രൈക്ക്' ന്  ദിവസങ്ങൾ മാത്രം പിന്നാലെ വന്ന ഒരു നടപടിയിലൂടെ സർക്കാർ  ജവാന്മാരുടെ ഡിസേബിലിറ്റി പെൻഷൻ നിലവിലുള്ളതിൽ നിന്നും വെട്ടിക്കുറച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. 
  ഭരണകൂടവും മീഡിയയും പ്രചരിപ്പിക്കുന്ന ജിംഗോയിസത്തെ ജനാധിപത്യ മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ഇന്ത്യയിലെ ജനതയാകെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട് .ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും നയതന്ത്രതലത്തിലുള്ള  സംഭാഷണങ്ങളിലൂടെയും രമ്യമായി പരിഹരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ആവശ്യപ്പെടുന്നതോടൊപ്പം വർഗ്ഗീയത കുത്തിപ്പൊക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് 'ദേശസ്നേഹ'ത്തിന്റെ കുപ്പായം ഇടുവിക്കുന്നതിനെ വിട്ടുവീഴ്ചയില്ലാതെ  എതിർക്കുകയും വേണം [ML Update -
A CPI(ML) Weekly News Magazine
Vol. 19, No. 42, 11 ­– 17 OCTOBER 2016]

No comments:

Post a Comment